റാഞ്ചി: തലയ്‌ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്‌റ്റ് നേതാവ് പ്രശാന്ത് ബോസ് എന്ന കിഷന്‍ ദാ പിടിയിൽ. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പോലീസ് പിടികൂടിയത്. ഇന്റലിജന്റ്‌സ് വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
മാവോയിസ്‌റ്റ് വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന നേട്ടമായിട്ടാണ് കിഷന്‍ ദായുടെ അറസ്‌റ്റിനെ പോലീസ് വിലയിരുത്തുന്നത്. ചോദ്യം ചെയ്യലിനായി ഇരുവരെയും റാഞ്ചിയിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
2018ലാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കിഷന്‍ ദായുടെ തലയ്‌ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചത്. മറ്റ് സംസ്‌ഥാനങ്ങളും ഇനാം പ്രഖ്യാപിച്ചിരുന്നു.
ഝാര്‍ഖണ്ഡ്, മഹാരാഷ്‍ട്ര, ബംഗാള്‍, തെലങ്കാന ഒഡിഷ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നടന്ന നൂറോളം ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കിഷന്‍ ദാ ആണെന്നാണ് പോലീസ് നിഗമനം. മനീഷ്, ബുധ എന്ന പേരിലും ബംഗാള്‍ സ്വദേശിയായ ഇയാള്‍ അറിയപ്പെട്ടിരുന്നു.
സിപിഐ(മാവോയിസ്‌റ്റ്) ഈസ്‌റ്റേണ്‍ റീജിയണല്‍ ബ്യൂറോയുടെ സെക്രട്ടറിയാണ് കിഷന്‍ ദാ. കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ എന്നിവിടങ്ങളിലെ സജീവ അംഗവുമാണ്.
അതേസമയം കേന്ദ്ര കമ്മിറ്റിയിലെ ഏക വനിതയാണ് കിഷൻ ദായുടെ ഭാര്യ ഷീല മറാണ്ടി.
Most Read: മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി