വയനാട്: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു. വയനാട്ടിലെ തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കമ്പമല ശ്രീലങ്കൻ കോളനി ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സാവിത്രിയെ കനത്ത സുരക്ഷയിൽ തെളിവെടുപ്പിന് എത്തിച്ചത്.
വൈകീട്ട് ആറോടെയാണ് തെളിവെടുപ്പ് പൂർത്തിയായത്. വനത്തിനുള്ളിൽ ഏഴ് കിലോമീറ്ററോളം ഉൾപ്രദേശത്ത് തെളിവെടുപ്പിന്റെ ഭാഗമായി പരിശോധന നടത്തിയതായും, പരിശോധനയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ വസ്‌ത്രങ്ങളും മൊബൈൽ ഫോണും കണ്ടെടുത്തതായും സൂചനയുണ്ട്. തെളിവെടുപ്പിന് ശേഷം സാവിത്രിയെ അരീക്കാട്ടേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.
കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. ബോംബ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവരും സംഘത്തെ അനുഗമിച്ചിരുന്നു. നവംബർ ഒമ്പതിനാണ് സാവിത്രിയേയും കർണാടക സ്വദേശിയും പശ്‌ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബിജി കൃഷ്‌ണമൂർത്തിയെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
Most Read: ദുരിതം വിതച്ച് പ്രളയം; ആന്ധ്രയിൽ 59 മരണം, ഗ്രാമങ്ങൾ വെള്ളത്തിൽ