പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം. 20 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്ന വിവാഹത്തിൽ പങ്കെടുത്തത് 75 പേർ. പത്തനംതിട്ട നഗരപരിധിയിൽ നിന്ന് 10 കിലോ മീറ്റർ അകലെയുള്ള വള്ളിക്കോട്ടാണ് സംഭവം.
വള്ളിക്കോട്ടെ കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്കായിരുന്നു വിവാഹം. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തിരുന്നുവെങ്കിലും 20 പേർക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ, ഈ നിർദ്ദേശം ലംഘിച്ച് 75 പേർ വിവാഹത്തിൽ പങ്കെടുത്തു.
തുടർന്ന് പത്തനംതിട്ട പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയും തുടർന്ന് ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തിൽ വധുവിന്റെ പിതാവിനും മണ്ഡപം മാനേജർമാർക്കും എതിരെ കേസെടുക്കുകയും ചെയ്‌തു.
സംസ്‌ഥാനത്തെ കോവിഡ് സ്‌ഥിതി അനുദിനം രൂക്ഷമാകുന്നതിനിടെയാണ് ഇത്തരത്തിലുള്ള ജാഗ്രതക്കുറവുകൾ. ഇന്ന് 35,801 പേർക്കാണ് കേരളത്തിൽ രോഗം സ്‌ഥിരീകരിച്ചത്. പത്തനംതിട്ടയിൽ മാത്രം 939 പേർ രോഗബാധിതരായി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആയി ഉയരുകയും ചെയ്‌തു.
ലോക്ക്‌ഡൗണിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോഴും ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും പോലീസിന്റെ കണ്ണുവെട്ടിച്ച് യാത്ര തുടരുന്നുണ്ട്. ഇവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Also Read: കോവിഡ് വാക്‌സിന് നികുതി ഒഴിവാക്കാനാകില്ല; നിർമല സീതാരാമൻ