തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു. പ്രതി ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
യുവതിയുടെ പരാതിക്ക് ശേഷം മുങ്ങിയ മാർട്ടിനെ കിരാലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെ നേരത്തെ പിടികൂടിയിരുന്നു.
അതേസമയം തൃശൂരിലേക്ക് രക്ഷപെടുന്നതിന് മുൻപ് മാർട്ടിൻ ഒളിവിൽ താമസിച്ച കാക്കനാട്ടെ ഫ്‌ളാറ്റിൽ ഉള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മാർട്ടിൻ താമസിച്ച ഫ്‌ളാറ്റിന് തൊട്ടു സമീപത്തെ ഫ്‌ളാറ്റിൽ ഉള്ളവരുടെയും കെയർ ടേക്കർ, സെക്യൂരിറ്റി എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. മാർട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഫ്‌ളാറ്റിന്റെ ഉടമയായ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങളുമാണ് ചോദിച്ചറിഞ്ഞത്.
അത്യാഡംബര ജീവിതം നയിച്ചിരുന്ന മാർട്ടിന് ഇതിനായുള്ള പണം എവിടെനിന്ന് കിട്ടിയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാൻ ഇയാൾക്ക് അക്കൗണ്ടുകളുള്ള ബാങ്കുകൾക്ക് പോലീസ് നോട്ടീസ് നൽകി. കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് മാർട്ടിൻ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യം കൂടി മുൻനിർത്തിയാണ് തെളിവ് ശേഖരണം.
ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ച് രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്നത് മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും അറസ്‌റ്റിലേക്ക് എത്തിയതും.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഏകദേശം 15 ദിവസത്തോളമാണ് യുവതി ക്രൂര പീഡനത്തിന് ഇരയായത്.
Most Read: പ്രായം വെറും രണ്ട് മാസം; കുഞ്ഞിന് 24 മണിക്കൂറും സുരക്ഷയൊരുക്കി പോലീസ്