എറണാകുളം: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന മാര്‍ട്ടിനെ തൃശൂരില്‍ നിന്ന് ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. രാത്രി തന്നെ കൊച്ചിയിലെത്തിച്ച മാര്‍ട്ടിനെ ചോദ്യം ചെയ്‌തു വരികയാണ്.
തൃശൂര്‍ മുണ്ടൂരിലെ പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശത്ത് നിന്നാണ് മാര്‍ട്ടിനെ അറസ്‌റ്റ് ചെയ്‌തത്. തൃശൂര്‍, കൊച്ചി പോലീസ് സംഘങ്ങളുടെ സംയുക്‌തമായ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. മാര്‍ട്ടിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നുപേരെ ഇന്നലെ രാവിലെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ച് രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്നത് മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും അറസ്‌റ്റിലേക്ക് എത്തിയതും.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്താണ് കണ്ണൂർ സ്വദേശിനി കൊച്ചിയിലെ ഫ്ളാറ്റിൽ അതിക്രൂര പീഡനത്തിനും മർദ്ദനത്തിനും ഇരയായത്. ലോക്ക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഏകദേശം 15 ദിവസത്തോളം യുവതി ക്രൂര പീഡനത്തിന് ഇരയായി.
അതേസമയം ഇന്ന് കോടതിൽ ഹാജരാക്കുന്ന പ്രതിയെ കോവിഡ് പരിശോധനയ്‌ക്ക് ശേഷം റിമാന്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്‌ച പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകും.
Read Also: സംസ്‌ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ശനിയും ഞായറും അവശ്യ സേവനങ്ങൾ മാത്രം