തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി പരിസ്‌ഥിതി പ്രവർത്തക മേധാ പട്കർ. വിനാശമല്ല, വികസനമാണ് വേണ്ടതെന്ന് മേധ പറഞ്ഞു. ഇത് യുക്രൈനല്ല, കേരളമാണ്. സിൽവർ ലൈൻ പരാജയപ്പെടുന്ന പദ്ധതിയാണ്. പ്രളയത്തിന് ശേഷം കേരളം വികസനരീതി തിരുത്തുമെന്നാണ് കരുതിയത്. എന്നാൽ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം പോലും നടന്നിട്ടില്ലെന്ന് മേധ പറഞ്ഞു.
പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്ന് മർദ്ദനമേറ്റ എംപിമാരെ കാണാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മേധാ പട്കർ ആവശ്യപ്പെട്ടു. സിൽവർ ലൈൻ ജനകീയ സമര സമിതി സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച മാർച്ച് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരിക്കുന്നു മേധ.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു. ഡെൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. ഇതിനിടെയാണ് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എംപിമാർക്ക് നേരെ ഡെൽഹി പോലീസിന്റെ കയ്യേറ്റമുണ്ടായത്.
പോലീസ് മാർച്ച് തടഞ്ഞത് വൻ പ്രതിഷേധത്തിന് ഇടയാക്കി. ഹൈബി ഈഡൻ എംപി അടക്കമുള്ളവർക്ക് മർദ്ദനമേറ്റു. രമ്യ ഹരിദാസ് എംപിയെ പുരുഷ പോലീസുകാർ കയ്യേറ്റം ചെയ്‌തെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നാല് മണിക്ക് മാദ്ധ്യമങ്ങളെ കാണും. വിഷയത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
Most Read: പ്രതിസന്ധി രൂക്ഷം; പലായനം തുടർന്ന് ശ്രീലങ്കൻ ജനത, തമിഴ്‌നാട്ടിൽ ക്യാംപുകൾ