തിരുവനന്തപുരം: മീഡിയ വണ്ണിന്റെ വിലക്ക് സ്‌റ്റേ ചെയ്‌ത സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടിക്കെതിരായ സുപ്രീം കോടതി വിധി സന്തോഷം നൽകുന്നതാണ്. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
ചാനലിനെ വിലക്കാൻ കേന്ദ്രം പറഞ്ഞ കാര്യങ്ങൾ സുപ്രീം കോടതിക്ക് ബോധ്യമായില്ലെന്നും മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയത് വ്യക്‌തമല്ലാത്ത ന്യായീകരണങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്ര സുരക്ഷയുടെ പേരിൽ കേന്ദ്രസർക്കാരാണ് ചാനലിന് വിലക്കേർപ്പെടുത്തിയത്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേന്ദ്ര നടപടി സ്‌റ്റേ ചെയ്‌തത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന് മുൻപത്തേത് പോലെ തന്നെ സംപ്രേഷണം തുടരാമെന്നും കോടതി വ്യക്‌തമാക്കി.
മീഡിയ വൺ ചാനലിന്റെയും എഡിറ്റർ പ്രമോദ് രാജന്റെയും ഹരജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ഇടക്കാല ഉത്തരവ് നൽകേണ്ട കേസ് ആണെന്ന് ബോധ്യപ്പെട്ടതായി സുപ്രീം കോടതി അറിയിക്കുകയായിരുന്നു. ഇതോടെ ചാനലിന് സംപ്രേഷണം തുടരാനാവും.
ജനുവരി 31ന് ഉച്ചയോടെയാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്നും ചാനല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് വ്യക്‌തമാക്കിയത്.
Most Read: ഹിജാബ് വിധി: ഖുർആനിലെ സൂറതുൽ അഹ്സാബ് ഹിജാബ് സംസ്‌കാരത്തിന് തെളിവാണ് -എസ്‌എസ്‌എഫ്