കൊച്ചി: സംപ്രേഷണം വിലക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന മീഡിയ വണ്‍ ചാനലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹരജിയില്‍ വാദം കേട്ട് വിധി പറയാനായി മാറ്റി.
കേന്ദ്രസര്‍ക്കാരാണ് മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതിരെ നല്‍കിയ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ചാനല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ മീഡിയാ വണ്ണിന് വേണ്ടി ഹാജരായി.
ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണന്ന് ദവെ ഹൈക്കോടതിയിൽ വാദിച്ചു. വിലക്ക് ശരിവച്ച സിംഗിൾ ബെഞ്ചിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായെന്ന് ദവെ ചൂണ്ടിക്കാട്ടി. ദേശ സുരക്ഷയാണ് പ്രശ്‌നമെങ്കിൽ കഴിഞ്ഞയാഴ്‌ച വരെ എന്തുകൊണ്ട് സംപ്രേഷണം അനുവദിച്ചുവെന്നും മീഡിയ വണ്ണിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചോദിച്ചു.
അതേസമയം, ചാനലിനെതിരെ ഗൗരവമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മിറ്റിയാണ് സുരക്ഷാ ക്ളിയറന്‍സ് നിഷേധിച്ചതെന്ന് കേന്ദ്രം വ്യക്‌തമാക്കി. ചാനലുമായി ബന്ധപ്പെട്ട് ഗൗരവമേറിയ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ട്.
ഇക്കാര്യങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമൻ ലേഖി കോടതിയെ അറിയിച്ചു. ഇതിന് ചൊവ്വാഴ്‌ച വരെ സാവകാശം വേണമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.
Most Read: ചൈനയിലെ ഓൺലൈൻ എംബിബിഎസ് കോഴ്‌സുകൾ; അംഗീകാരമില്ലെന്ന് മുന്നറിയിപ്പ്