ന്യൂ ഡെൽഹി: ജോലിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരെ കുറിച്ച് പാർലമെന്റിൽ ഒരു വാക്കു പോലും പറയാത്ത കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനും സഹമന്ത്രിക്കുമെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേന്ദ്ര സർക്കാരിന്റേത് തികഞ്ഞ അലംഭാവവും സ്വയം ഒഴിഞ്ഞുമാറലും കോവിഡ് പോരാളികളെ കണ്ടില്ലെന്ന് നടിക്കലുമാണെന്ന് ഐഎംഎ കുറ്റപ്പെടുത്തി. പകർച്ചവ്യാധി നിയന്ത്രണ നിയമം 1897, ദുരന്ത നിവാരണ നിയമം എന്നിവ നടപ്പാക്കാനുള്ള ധാർമ്മിക അധികാരം സർക്കാരിന് നഷ്‌ടപ്പെട്ടുവെന്നും ഐഎംഎ ആരോപിച്ചു.
കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 382 ഡോക്ടർമാർ മരിച്ചുവെന്ന് ഐഎംഎ വ്യക്തമാക്കി. ഇതിൽ ജീവൻ നഷ്‌ടപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർക്ക് 27 വയസും കൂടിയ പ്രായം 85 ഉം ആണ്. മഹാമാരി സമയത്ത് ആരോഗ്യ പ്രവർത്തകരുടെ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, ആരോഗ്യമന്ത്രി ഈ രോഗം ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ട ഡോക്ടർമാരെക്കുറിച്ച് ഒരു വാക്കു പോലും പരാമർശിച്ചില്ലെന്ന് ഐഎംഎ പറഞ്ഞു.
Also Read: മാസ്‌ക്, പിപിഇ കിറ്റുകള്‍ തുടങ്ങിയവയുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചു
“ഈ വിവരങ്ങൾ രാജ്യത്തിന്റെ ശ്രദ്ധ അർഹിക്കുന്നില്ലെന്ന് കരുതുന്നത് വളരെ മോശമാണ്. ഇന്ത്യക്ക് നഷ്‌ടമായ അത്ര ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഒരു രാജ്യത്തിനും നഷ്‌ടമായിട്ടില്ല,”- ഐഎംഎ പ്രസ്താവനയിൽ പറയുന്നു.