കോട്ടയം: കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എംജി സർവകലാശാല. രോഗബാധയുടെയോ നിയന്ത്രണങ്ങളുടേയോ ഫലമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം സെമസ്‌റ്റർ ബിരുദ പരീക്ഷകളും രണ്ടാം സെമസ്‌റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകളും എഴുതാന്‍ കഴിയാത്ത വിദ്യാർഥികൾക്ക് പിന്നീട് ആദ്യ അവസരമായിത്തന്നെ പരീക്ഷയെഴുതാന്‍ കഴിയും.
കോവിഡ് രോഗബാധ സംബന്ധിച്ച രേഖകൾ ഇതിനായി ഹാജരാക്കിയാൽ മതിയാകുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സെമസ്‌റ്റർ യഥാർഥ സമയക്രമത്തിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് പരീക്ഷ മാറ്റാത്തതെന്നും സർവകലാശാല വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരീക്ഷകളുമായി മുന്നോട്ട് പോകുന്നതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ശക്‌തമാണ്. ഇത് വകവെക്കാതെയാണ് ഇന്ന് പിജി രണ്ടാം സെമസ്‌റ്റർ പരീക്ഷകൾക്ക് എംജി സർവകലാശാല ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.
സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിലും ഹോസ്‌റ്റലുകളിലും രോഗവ്യാപനമുണ്ട്. ചില ഹോസ്‌റ്റലുകൾ ക്‌ളസ്‌റ്ററുകളുമാണ്. ഇത് സംബന്ധിച്ച് വിദ്യാർഥികൾ ആശങ്കയും പരാതികളും അധികൃതരെ അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
Also Read: 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾക്ക് വിലക്ക്; ഹൈക്കോടതി