ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ലോക്ക്ഡൗൺ അനുഭവം മുമ്പിലുള്ളതിനാൽ സമാന സാഹചര്യം വരുന്നതിന് മുമ്പ് നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലാണ് മിക്കവരും.
തലസ്‌ഥാന നഗരിയിലെ അനന്ദ് വിഹാർ ബസ് ടെർമിനലിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ നിരവധി ആളുകളാണ് ഓരോ ദിവസവും ബസ് കാത്ത് നിൽക്കുന്നത്. കൂട്ടത്തോടെയുള്ള അതിഥി തൊഴിലാളികളുടെ മടങ്ങിപ്പോക്ക് ഡെൽഹിയിൽ മാത്രമല്ല കാണാൻ സാധിക്കുന്നത്. മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും ആളുകളുടെ മടങ്ങിപ്പോക്ക് വർധിച്ചു വരികയാണ്. മറ്റൊരു ലോക്ക്ഡൗൺ വരുന്നതിന് മുൻപ് സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് മിക്കവാറും പറയുന്നത്.
മുംബൈയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. കോവിഡ് വ്യാപനം എന്നതിലുപരി, തൊഴിൽ നഷ്‌ടപ്പെട്ട് പണമില്ലാതെ ഒറ്റപ്പെട്ടുപോകുമെന്ന ഭയമാണ് പലരെയും നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നത്. മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങൾ രാത്രികാല കർഫ്യൂകളും, ലോക്ക്ഡൗണും പ്രഖ്യാപിച്ചതും തൊഴിലാളികളുടെ മടങ്ങിപ്പോക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇവിടെ കുടുങ്ങുന്നതിലും നല്ലതാണ് സ്വന്തം നാട്ടിലേക്ക് മടങ്ങി പോകുന്നതെന്ന അഭിപ്രായമാണ് ഭൂരിഭാഗം ആളുകൾക്കും.
രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരു ലക്ഷത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. അതിനാൽ തന്നെ രാജ്യത്ത് മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കുകയാണ്. രാത്രികാല കർഫ്യൂകളും, ലോക്ക്ഡൗണും മിക്ക സംസ്‌ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി ഏർപ്പെടുത്തിയിട്ടുണ്ട്.
Read also : മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണം വരും; ചന്ദ്രകാന്ത് പാട്ടീല്‍