മുംബൈ: ഏഴ് കോടിയുടെ കള്ളനോട്ടുകളുമായി മുംബൈയിൽ ഏഴ് പേർ അറസ്‌റ്റിൽ. അന്തർസംസ്‌ഥാന കള്ളനോട്ട് സംഘത്തിലുള്ളവരെയാണ് പിടികൂടിയതെന്ന് മുംബൈ പോലീസ് അറിയിച്ചു.
ദാഹിസാർ ചെക്‌പോസ്‌റ്റിൽ ഒരു കാറിൽ നിന്നാണ് ആദ്യ കള്ളനോട്ട് കണ്ടെത്തിയത്. മുംബൈ ക്രൈം ബ്രാഞ്ചിന്റെ 11ആം യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒരു ബാഗിൽ സൂക്ഷിച്ച നിലയിൽ അഞ്ച് കോടി രൂപയുടെ കള്ളനോട്ടുകളാണ് കാറിൽ നിന്ന് കണ്ടെത്തിയത്.
രണ്ടായിരം രൂപയുടെ കറൻസികൾ 250 കെട്ടുകളായാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. തുടർന്ന് കാറിലുണ്ടായിരുന്ന നാല് യാത്രക്കാരെ കസ്‌റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇവരിൽ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സംഘം അന്ധേരിയിലെ ഒരു ഹോട്ടലിൽ പരിശോധന നടത്തുകയും മറ്റ് മൂന്നുപേരെ കൂടി പിടികൂടുകയുമായിരുന്നു.
ഹോട്ടലിൽ നടത്തിയ പരിശോധനയിൽ രണ്ടുകോടി രൂപയുടെ കള്ളനോട്ടുകൾ കൂടി പിടിച്ചെടുത്തു. ഇതിന് പുറമേ 28170 രൂപയുടെ യഥാർഥ നോട്ടുകളും ലാപ്‌ടോപ്പ്, ഏഴ് മൊബൈൽ ഫോണുകൾ, ആധാർ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജനുവരി 31 വരെ പോലീസ് കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു.
Also Read: ദിലീപിന്റെ ഹരജി മാറ്റി; ബുധനാഴ്‌ച വരെ അറസ്‌റ്റിനും വിലക്ക്