തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് വ്യക്‌തമാക്കി മന്ത്രി സജി ചെറിയാൻ. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിൽ മാത്രമേ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് മന്ത്രി വ്യക്‌തമാക്കി. അതേസമയം വിനോദ നികുതിയിൽ ഇളവ് നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. അതിനാൽ വലിയ പ്രതിസന്ധിയിലൂടെയാണ് സിനിമ മേഖല കടന്നു പോകുന്നത്. എന്നാൽ തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തേണ്ടെന്നും തിയേറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. നിലവിൽ ടിപിആർ 8 ശതമാനം ആകുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകുമെന്നാണ് മന്ത്രി വ്യക്‌തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് സംസ്‌ഥാനത്ത് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അടിയന്തിര യോഗം ചേർന്നത്. ഈ യോഗത്തിലാണ് സർക്കാർ നിർദ്ദേശം അനുസരിച്ച് മാത്രമേ തിയേറ്ററുകൾ തുറക്കൂ എന്ന തീരുമാനം എടുത്തത്. സംസ്‌ഥാനത്ത് തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ ലോൺ തിരിച്ചടക്കാൻ പോലും സാധിക്കാത്ത അവസ്‌ഥയിലാണ് തിയേറ്റർ ഉടമകളെന്ന് ഫിയോക് നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ തിയേറ്ററുകൾ വിറ്റ് നടപടികൾ ഒഴിവാക്കാനുള്ള സാഹചര്യവും നിലവിലില്ലെന്ന് തിയേറ്റർ ഉടമകൾ വ്യക്‌തമാക്കുന്നുണ്ട്.
Read also: യുഎഇയിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ