കോഴിക്കോട്: മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ റിപ്പോർട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു. കെആർഎഫ്ബി പ്രൊജക്‌ട് ഡയറക്‌ടറോടും ഉടൻ റിപ്പോർട് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്‌ത ശക്‌തമായ മഴയെത്തുടർന്ന് താൽക്കാലികമായി സ്‌ഥാപിച്ച തൂണുകൾ താഴ്‌ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.
എന്നാൽ ബീമിനെ താങ്ങി നിർത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാർ കാരണമാണ് അപകടമുണ്ടായതെന്ന് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി പറയുന്നു. ഉടൻ തന്നെ ഗർഡറുകൾ പുനഃസ്‌ഥാപിച്ച് പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് ചാലിയാറിന് കുറുകെ കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നു വീണത്. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമിച്ച തൂണുകൾക്ക് മുകളിലെ ബീമുകളാണ് വീണത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
Most Read: സംസ്‌ഥാനത്ത് 9 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു; മന്ത്രി