തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്‌ഥാന വ്യാപകമായി സമരം നടത്തും. നിയോജകമണ്ഡലം തലത്തിൽ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ രാവിലെ 10നാണ് പ്രതിഷേധ ധർണ. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ധർണ പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും.
നേമത്ത് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും കഴക്കൂട്ടത്ത് ഉമ്മൻ ചാണ്ടിയും വട്ടിയൂർക്കാവിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎയും പങ്കെടുക്കും. പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ് , അനൂപ് ജേക്കബ്, മാണി സി കാപ്പൻ തുടങ്ങിയവരും വിവിധ ജില്ലകളിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കും.
നിയമസഭാ കൈയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ, സുപ്രീം കോടതി വിധിയില്‍ രാജിവെക്കേണ്ടതില്ല എന്നാണ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. വിചാരണ കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി സ്‌ഥാനം രാജിവെക്കേണ്ട കാര്യമില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. കമ്യൂണിസ്‌റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണമാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു.
Most Read: ലോക്ക്ഡൗൺ ഇളവുകൾ; സമര പരിപാടികൾ നിർത്തിവെച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി