തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ നാളെ നടക്കാനിരിക്കെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്‌ഥാനത്ത് തിരിച്ചെത്തും. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോർവിളിക്ക് ശേഷം സത്യപ്രതിജ്‌ഞാ വേദിയിലാകും ഇരുവരും ആദ്യമായി ഒന്നിച്ചെത്തുക. അതേസമയം, ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ മുന്നറിയിപ്പ്.
ഗവർണർ തിരിച്ചെത്തുമ്പോൾ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ഇതേ തുടർന്ന്, തലസ്‌ഥാനത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേരളാ സർവകലാശാല സിൻഡിക്കേറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്. സർവകലാശാല കവാടത്തിലെ ബാനറിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ഇന്നത്തെ യോഗം. വിഷയം യോഗത്തിൽ ചർച്ചയാകും.
ഗവർണർക്കെതിരായ ബാനർ നീക്കണമെന്നാണ് വിസിയുടെ ആവശ്യം. എന്നാൽ, ബാനർ നീക്കാനാവില്ലെന്നും, ഇത് വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യവുമാണെന്നാണ് ഇടതു സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. വിഷയത്തിൽ ഇന്നത്തെ യോഗത്തിൽ തർക്കം ഉണ്ടാകാനും സാധ്യതയുണ്ട്. കേരള സെനറ്റിലേക്കുള്ള ഗവർണറുടെ നോമിനേഷനെതിരെയും വിമർശനം ഉയർന്നേക്കും. ഉച്ചക്ക് രണ്ടുമണിക്കാണ് യോഗം.
അതേസമയം, കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക പന്തലിലാണ് ചടങ്ങ്. അതേസമയം, സോളാർ കേസിൽ ഉൾപ്പടെയുള്ള പങ്ക് ചൂണ്ടിക്കാട്ടി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെ പ്രതിപക്ഷം എതിർക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷം നാളെ ചടങ്ങ് ബഹിഷ്‍കരിക്കും.
കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന് കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഗണേഷ് കുമാറിന് നൽകാൻ ഉദ്ദേശിക്കുന്ന വകുപ്പിനൊപ്പം സിനിമാ വകുപ്പ് കൂടി നൽകണമെന്നാണ് പാർട്ടിയുടെ ആവശ്യം. സജി ചെറിയാനാണ് നിലവിൽ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗത വകുപ്പാണ് ഗണേഷ് കുമാറിന് നൽകുകയെന്നാണ് റിപ്പോർട്. അതിനിടെ, ഔദ്യോഗിക വസതി വേണ്ടെന്നും സ്‌റ്റാഫുകളുടെ എണ്ണം കുറയ്‌ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
Most Read| ഗുസ്‌തി ഫെഡറേഷന് താൽക്കാലിക ഭരണസമിതി; ഭൂപീന്ദർ സിങ് ബജ്‌വ അധ്യക്ഷൻ