തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസിന് നൽകാൻ എൽഡിഎഫ് ധാരണയായതിന് പിന്നാലെ ഐഎൻഎല്ലിൽ തർക്കം മുറുകുന്നു. കുറച്ച് കാലങ്ങളായി ഐഎൻഎല്ലിന്റെ കൈവശമായിരുന്നു ചെയർമാൻ സ്‌ഥാനം. ബോർഡ് കോർപറേഷൻ വിഭജനം പൂർത്തിയായപ്പോൾ സ്‌ഥാനം നിലനിർത്താൻ നേതൃത്വത്തിന് ആയില്ലെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ആക്ഷേപം.
ധനകാര്യ കോർപറേഷനുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാർ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇത്തവണ കോർപറേഷന്റെ ഭരണം ഐഎൻഎല്ലിൽ നിന്ന് മാറ്റാൻ കാരണമെന്നാണ് വിലയിരുത്തൽ. പകരം സീതാറാം ടെക്‌സ്‌റ്റൈൽസിന്റെ ചെയർമാൻ സ്‌ഥാനമാണ് ഐഎൻഎല്ലിന് നൽകിയിരിക്കുന്നത്. ന്യൂനപക്ഷ കോർപറേഷൻ ഭരണം കേരളാ കോൺഗ്രസിനും നൽകും.
മുസ്‌ലിം വിഭാഗത്തിന്റെ പ്രാമുഖ്യമുള്ള പാർട്ടികൾക്കായിരുന്നു ഈ കോർപറേഷന്റെ അധ്യക്ഷ പദവി ലഭിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇടതുമുന്നണിയിൽ ഐഎൻഎല്ലിന് സ്‌ഥാനം ലഭിച്ചിരുന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുസ്‌ലിം വിദ്യാർഥികൾക്കുള്ള സ്‌കീമുകളാണ് ന്യൂനപക്ഷ വികസന കോർപറേഷന് കീഴിൽ ഏറെയുമുള്ളത്. അതിനാലാണ് അധ്യക്ഷ പദവിയിലേക്ക് മുസ്‌ലിം പ്രാതിനിധ്യം കൂടുതലുള്ള രാഷ്‌ട്രീയ പാർട്ടികളെ ഇരുമുന്നണികളും പരിഗണിച്ചിരുന്നത്.
അതേസമയം, പാർട്ടിയിൽ തർക്കമില്ലെന്ന് ഐഎൻഎൽ സംസ്‌ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രതികരിച്ചു. പരാതി ഉന്നയിച്ചിട്ടുമില്ല. ഈ ആഴ്‌ച എൽഡിഎഫ് യോഗം ചേരുമെന്നും അതിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: മുല്ലപ്പെരിയാറിലെ മരംമുറി അനുമതി; റിപ്പോർട് കിട്ടിയശേഷം നടപടിയെന്ന് വനംമന്ത്രി