ഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് എഎസ്‌പിയായി നിയമനം. മണിപ്പൂർ സർക്കാരിന്റെതാണ് തീരുമാനം. വാർത്താകുറിപ്പിലൂടെയാണ് സംസ്‌ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. നിലവിൽ റെയിൽവേയിലെ ടിക്കറ്റ് എക്‌സാമിനർ ആയിരുന്നു ചാനു.
ഇതോടൊപ്പം താരത്തിന് ഒരു കോടി രൂപ പാരിതോഷികം നൽകാനും മണിപ്പൂർ സർക്കാർ തീരുമാനിച്ചു. ഒളിമ്പിക്‌സിലെ നേട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം താരവുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഈ ജോലിക്ക് പകരം മറ്റൊരു ജോലി നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി മീരാബായ്‌ക്ക് ഉറപ്പുനൽകിയിരുന്നു. വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളിമെഡൽ നേടിയത്.
മെഡൽ നേടി നാട്ടിൽ തിരികെയെത്തിയ ചാനുവിന് ഊഷ്‌മള സ്വീകരണം ലഭിച്ചു. ഡെൽഹി വിമാനത്താവളത്തിലെ ജീവനക്കാരാണ് കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും ഇന്ത്യൻ താരത്തിനു സ്വീകരണം നൽകിയത്. നാട്ടിലെത്തിയെന്ന് ചാനു തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മീരാബായ് ചാനുവിന്റെ മെഡൽ സ്വർണം ആവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വർണം നേടിയ ചൈനയുടെ ഷിഹൂയി ഹൗവിനെ ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് വിധേയയാക്കും. പരിശോധനയിൽ പരാജയപ്പെട്ടാൽ താരത്തെ അയോഗ്യയാക്കുകയും രണ്ടാമതെത്തിയ ചാനുവിനെ ജേതാവായി പ്രഖ്യാപിക്കുകയും ചെയ്യും.
Also Read: സംസ്‌ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി സിക സ്‌ഥിരീകരിച്ചു