കൊച്ചി: കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മൾട്ടി സിസ്‌റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രോം (മിസ്‌ക്) ഭീഷണിയിൽ സംസ്‌ഥാനം. കൊച്ചിയിൽ മിസ്‌ക് രോഗം ബാധിച്ച് പത്ത് വയസുകാരൻ ചികിൽസയിലാണ്. തോപ്പുംപടി സ്വദേശിയായ കുട്ടിയാണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.
ഓഗസ്‌റ്റ് വരെ മുന്നൂറോളം കുട്ടികൾക്കാണ് സംസ്‌ഥാനത്ത് മിസ്‌ക് രോഗബാധ സ്‌ഥിരീകരിച്ചത്. ഇവരിൽ 85 ശതമാനം കുട്ടികൾക്കും കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചിരുന്നു.
അതേസമയം കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിലായി ഇതുവരെ നാലു മരണവും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദഗ്‌ധ ചികിൽസയുടെ അഭാവം കുട്ടികളുടെ മരണത്തിന് കാണമായേക്കുമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കടുത്ത പനിയാണ് രോഗബാധയുടെ പ്രധാന ലക്ഷണം. ത്വക്കിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. കൂടാതെ വായ്‌ക്കുള്ളിലെ തടിപ്പ്, രക്‌തസമ്മർദ്ദം കുറയൽ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ, ഉദര രോഗങ്ങൾ, രക്‌തം കട്ട പിടിക്കാനുള്ള തടസം എന്നിവയും മിസ്‌കിന്റെ ലക്ഷണങ്ങളാണ്.
Most Read: പ്രത്യേക ഓഡിറ്റിംഗ് വേണ്ട; പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കും