തിരുവനന്തപുരം: റോഡുകളെ സംബന്ധിച്ചുള്ള പരാതികൾ അധികാരികളെ നേരിട്ടറിയിക്കാനും വേഗത്തിൽ പരിഹാരം കാണാനും മൊബൈൽ ആപ്പ് വരുന്നു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വിപ്ളവകരമായ ആദ്യ ആധുനിക ചുവടുവെപ്പാണ് ഇന്ന് പ്രഖ്യാപിച്ചത്.
സംസ്‌ഥാനത്തെ ഏതൊരു റോഡിനെ സംബന്ധിച്ചും പരാതി അറിയിക്കാനുള്ള മൊബൈൽ ആപ്പാണ് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചത്. ഫോട്ടോ ഉൾപ്പടെ ഇംഗ്ളീഷിലോ മലയാളത്തിലോ ഇതിലൂടെ പരാതി അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്‌എംഎസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. ഇതര അധികാരികൾക്കും ഈ പരാതികൾ കാണാൻ സാധിക്കും.
പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ തന്നെ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. സംസ്‌ഥാനത്തെ തിരഞ്ഞെടുത്ത 7000 കിലോമീറ്റർ കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്‌റ്റത്തിൽ ഡിജിറ്റലൈസ് ചെയ്യും. 4000 കിലോമീറ്റർ ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു
പ്രതീക്ഷിച്ച വേഗതയിൽ ജോലിപൂർത്തീകരിക്കാൻ കഴിഞ്ഞാൽ ജൂണ്‍ 7 മുതല്‍ ഗൂഗിള്‍ പ്‌ളേ സ്‌റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും മൊബൈൽ ആപ്പ് ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്തിനെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ആദ്യചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.
Most Read: മധ്യപ്രദേശിൽ ഇനിമുതൽ ഭക്ഷണത്തിൽ മായം കലർത്തിയാൽ ജീവപര്യന്തം തടവുശിക്ഷ