കൊച്ചി: മുന്‍ മിസ് കേരളയുള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌കിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കാറപകടത്തിലെ ദുരൂഹത മറ നീക്കാൻ ഈ ദൃശ്യങ്ങള്‍ നിർണായകമാണ്.
ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്‌ക് ഊരി നവംബര്‍ ഒന്നിന് കായലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ സ്‌കൂബ ഡൈവേഴ്സിനെ ഉപയോഗിച്ച് കായലില്‍ തിരച്ചില്‍ നടത്തിയിട്ടും ഇത് കണ്ടെത്താനായില്ല.
ഇതിനിടെ മോഡലുകള്‍ സഞ്ചരിച്ച കാറോടിച്ച അബ്‌ദുള്‍ റഹ്‌മാന്റെ മൊഴി അന്വേഷണസംഘം വീണ്ടുമെടുത്തു. മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്‌ത് ഇക്കാര്യം കൂടുതല്‍ പരിശോധിക്കും.
അതേസമയം കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷം ഹോട്ടലുടമ റോയി വയലാട്ടിനെയും വിളിച്ചു വരുത്താനാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ തീരുമാനം. നേരത്തേ രണ്ട് തവണ ഇയാളെ പോലീസ് ചോദ്യം ചെയ്‌തിരുന്നു.
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്‌ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ അപകടത്തിൽ പെടുകയായിരുന്നു. ഇവർക്ക് പിന്നാലെ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സുഹൃത്ത് ആഷിഖും മരണപ്പെട്ടിരുന്നു.
Most Read: സഞ്‌ജിത്തിന്റെ കൊലപാതകം; അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും