കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊച്ചിയിലെ വാഹനാപകടത്തിൽ പുതിയ വെളിപ്പെടുത്തൽ. ഒരു ഓഡി കാർ ചേസ് ചെയ്‌തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്‌ദുൽ റഹ്‌മാൻ പോലീസിന് മൊഴി നല്‍കി. ഓഡി കാർ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരു സംഘവും മൽസരയോട്ടം നടത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നു. തിങ്കളാഴ്‌ച അബ്‌ദുൽ റഹ്‌മാനെ കസ്‌റ്റഡിയിൽ ലഭിക്കും.
മിസ് കേരള അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടത് അപകട മരണം ആണെന്ന കാര്യത്തില്‍ പോലീസിന് സംശയമില്ല. പക്ഷെ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോള്‍ പോലീസിന്റെ പ്രധാന അന്വേഷണ വിഷയം. ഇതിനിടെയാണ് കേസില്‍ അബ്‌ദുൽ റഹ്‌മാന്റെ നിർണായക മൊഴി. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്‌ദുൽ റഹ്‌മാനാണ്.
ഗുരുതരമായി പരിക്കേറ്റ റഹ്‌മാൻ ഇപ്പോള്‍ ജുഡീഷ്യൽ കസ്‌റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്റർ ആശുപത്രിയില്‍ ചികിൽസയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്‌മാൻ മൊഴിനല്‍കിയത്.
അതേസമയം, നിശാ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഒളിപ്പിച്ചത് ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് റിപ്പോർട്. കേസിൽ ദുരൂഹത നീങ്ങാൻ റോയിയെ ചോദ്യം ചെയ്യും.
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്‌ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കവെയാണ് അപകടമെന്നായിരുന്നു അന്നത്തെ റിപ്പോർട്.
Most Read: ക്വാറികളുടെ ദൂരപരിധി; 200 മീറ്ററാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ