17 ദിവസം കൊണ്ട്, ഒറ്റ ഷെഡ്യൂളിൽ തീർത്ത സമ്പൂർണ സംവിധായക സിനിമ അതാണ് മിഷൻ സി. എഡിറ്റിങ്, ക്യമാറ, ബാക്ക് ഗ്രൗണ്ട് സ്‌കോർ എന്നിവയെല്ലാം മികച്ചു നിൽക്കുന്ന സിനിമ. അഭിനേതാക്കളല്ല ഈ സിനിമയിലെ താരം. മിഷൻ സിയിലെ താരം സംവിധായകൻ വിനോദ് ഗുരുവായൂരാണ്. ഇന്ന് 100ഓളം തിയേറ്ററുകളിൽ എത്തിയ ‘മിഷൻ സി’ മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്.
വെറും 17 ദിവസം, ഒറ്റ ഷെഡ്യൂൾ, അതും ലോകോത്തര വിഷയമായ റോഡ് ത്രില്ലർ മൂവി, കോവിഡ് കാലഘട്ടത്തിലെ ചിത്രീകരണം, പൂർണമായും ഇടുക്കിയിലെ കാടുനിറഞ്ഞ, വീതിയില്ലാത്ത റോഡുകൾ… ഒരു റീടേക്കിന് വണ്ടി തിരിക്കാൻ ചിലപ്പോൾ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട സാഹചര്യം.. ഇതിനൊക്കെ അപ്പുറം ഏറ്റവും മിനിമം ബഡ്‌ജറ്റ്, ഇത്തരത്തിൽ നിരവധി പരിമിതികളെ സാധ്യതകളാക്കി പൂർണമാക്കിയ സിനിമ. ഈ സിനിമയെ തിയേറ്ററിൽ കാണുന്ന പ്രേക്ഷകന് മടുപ്പില്ലാതെ പൂർത്തീകരിക്കാൻ സാധിച്ചിടത്ത് സംവിധായകൻ പൂർണമായും വിജയിച്ചിരിക്കുന്നു.
അതെ, പ്രിവ്യു സാക്ഷ്യപ്പെടുത്തലുകൾ തെറ്റിക്കാത്ത, വലിച്ചു നീട്ടലുകൾ ഇല്ലാത്ത നല്ലൊരു ത്രില്ലർ മൂവിയാണ് മിഷൻ സി എന്നുപറയാം. കഴിഞ്ഞ ദിവസങ്ങളിൽ പ്രിവ്യുകണ്ട ജോഷി, പത്‌മകുമാർ, അജയ് വാസുദേവ് തുടങ്ങിയ സിനിമാ പ്രമുഖരും സിനിമയെ പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. അത് ഒട്ടുംതെറ്റല്ല എന്ന് മൂവി കാണുന്നവർക്ക് ബോധ്യമാകും.
കൈലാഷ്, അപ്പാനി ശരത്, ബാലാജി ശര്‍മ്മ, മേജര്‍ രവി തുടങ്ങിയ അഭിനേതാക്കൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആരംഭിക്കുന്നത് തമിഴ്‌നാട്ടിലെ ഒരു ബാങ്ക് മോഷണത്തില്‍ നിന്നാണ്. ബാങ്കിലെ സെക്യൂരിറ്റിയെ വെടിവച്ച് കൊന്ന് കാറില്‍ രക്ഷപെടുന്ന കൊള്ളസംഘത്തെ തമിഴ്‌നാട് പോലീസ് പിന്തുടരുന്നു. കേരള ബോര്‍ഡറിലെത്തുന്ന കൊള്ളക്കാർ മൂന്നാറില്‍ ടൂറിന് വന്ന കോളേജ് വിദ്യാർഥികളുടെ ബസ് ഹൈജാക്ക് ചെയ്യുന്നു.
പിന്നീട്, കൊള്ളസംഘം ഹൈജാക്ക് ചെയ്‌ത ബസും അതിനെ പിന്തുടരുന്ന രക്ഷാ സംഘവും തമ്മിലുള്ള സംഘർഷങ്ങൾ തുടരുകയും അവ പ്രതീക്ഷിച്ചഫലം കാണാതെവരികയും ചെയ്യുമ്പോൾ എൻഎസ്‌ജി കമാൻഡോകളെ ഈ ഓപ്പറേഷൻ ഏൽപിക്കേണ്ടിയും വരുന്നു. ശേഷം സംഭ്രമജനകമായ നിമിഷങ്ങളാണ്. ഇടുക്കി ജില്ലയിലെ വനമേഖലകളിലൂടെ കടന്നുപോകുന്ന ബസും സുരക്ഷാ സേനയും അതിനെ പിന്തുടരുന്ന ക്യാമറകാഴ്‌ചകളും മലയാളത്തിൽ അപൂർവമാണ്. ആകാംക്ഷയുടെ ഹൈപിച്ചിലൂടെ കടന്നുപോകുന്ന സിനിമ, പ്രേക്ഷകരെ ഒന്നരമണിക്കൂർ പോകുന്നതറിയാതെ പിടിച്ചിരുത്തുന്നുണ്ട്.
സംഭവിക്കാൻ ഇടയുള്ള ഒരു സാഹചര്യത്തിനെ അധികം വലിച്ചുനീട്ടാതെ ത്രില്ലിംഗ് നിലനിറുത്തി രചിക്കാനും സംവിധാനം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. ഒന്നരമണിക്കൂർ നഷ്‌ടമായി എന്ന തോന്നൽ പ്രേക്ഷകന് ഉണ്ടാകാത്ത രീതിയിൽ സിനിമയിൽ പൂർണമായി എൻഗേജ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഹൃദയഹാരിയായ വൈകാരിക രംഗങ്ങൾ ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നുണ്ട്.
മനസിൽ തട്ടുന്ന രംഗങ്ങളുമായി ബാലാജി ശർമയും മികച്ച മുഹൂർത്തങ്ങളുമായി കൈലാഷും ശരത്ത് അപ്പാനിയും കാഴ്‌ചക്കാരുടെ ഓർമകളെ സ്വാധീനിക്കും. അതെ, സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിച്ച ‘മിഷൻ സി’ ഒരു ആസ്വാദകന് ഒന്നര മണിക്കൂർ തിയേറ്ററിൽ നഷ്‌ടമാകാത്ത സിനിമയാണ്.
Most Read: ‘മരക്കാർ’ തിയേറ്ററിൽ എത്തില്ല; റിലീസ് ഒടിടി വഴി തന്നെ