ചെന്നൈ: പരാതിയുമായെത്തിയ തമിഴ് ഉപഭോക്‌താവിനോട് ജീവനക്കാരൻ ഹിന്ദി പഠിച്ചുവരാൻ ഉപദേശിച്ച സംഭവം വിവാദമായതോടെ വിശദീകരണവുമായി സൊമാറ്റോ. അജ്‌ഞതമൂലമുള്ള തെറ്റായിരുന്നു അതെന്ന് കമ്പനി പ്രതികരിച്ചു. ജീവനക്കാരന്റെ പരാമർശം തങ്ങളുടെ നിലപാടല്ലെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനി വ്യക്‌തമാക്കി. തമിഴിലും ഇംഗ്ളീഷിലും വിശദീകരണ കുറിപ്പ് ഇറക്കിയാണ് സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന പ്രതിഷേധം തണുപ്പിക്കാൻ കമ്പനി നീക്കം നടത്തിയത്.
ട്വിറ്ററിൽ അടക്കം സൊമാറ്റോ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌ത് ഹാഷ്‌ടാഗ് ക്യാംപയിൻ നടക്കുന്നുണ്ട്. പ്രതിഷേധം ശക്‌തമായതോടെ ജീവനക്കാരനെ സൊമാറ്റോ പുറത്താക്കിയിരുന്നു. എന്നാൽ, പിന്നീട് ജീവനക്കാരനെ പിരിച്ചുവിട്ട നടപടി കമ്പനി പിൻവലിച്ചു.
ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ മാത്രമുള്ള കാരണമല്ല ഇതെന്നായിരുന്നു സൊമാറ്റോ സഹസ്‌ഥാപകൻ ദീപിന്ദർ ഗോയലിന്റെ വിശദീകരണം. അജ്‌ഞതമൂലമുള്ള തെറ്റായിരുന്നു അതെന്നും രാജ്യത്തെ സഹിഷ്‌ണുത ഇനിയും കൂടുതൽ ഉയരാനുണ്ടെന്നും ദീപിന്ദർ പറഞ്ഞു.
തമിഴ്‌നാട്ടിൽ നിന്നുള്ള വികാശ് എന്ന ഉപഭോക്‌താവാണ് സോമാറ്റോ വഴി കഴിഞ്ഞ ദിവസം ഭക്ഷണം ഓർഡർ ചെയ്‌തത്. പക്ഷെ, ഭക്ഷണം കിട്ടിയപ്പോൾ ഒരു ഇനത്തിന്റെ കുറവുണ്ടായിരുന്നു. തുടർന്ന് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വികാശ് സൊമാറ്റോ കസ്‌റ്റമർ കെയറിൽ ബന്ധപ്പെട്ടു.
എന്നാൽ, ഹിന്ദി അറിയാത്തതു കാരണം റീഫണ്ട് ചെയ്യാനാകില്ല എന്നായിരുന്നു കസ്‌റ്റമർ കെയറിൽനിന്ന് ലഭിച്ച മറുപടി. ഇന്ത്യക്കാരനായതു കൊണ്ടു തന്നെ ഹിന്ദി പഠിച്ചിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്‌തു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നും അതുകൊണ്ടു തന്നെ എല്ലാവരും ഭാഷ അറിഞ്ഞിരിക്കണമെന്നും കസ്‌റ്റമർ കെയർ ജീവനക്കാരൻ പറഞ്ഞിരുന്നു.
Ordered food in zomato and an item was missed. Customer care says amount can’t be refunded as I didn’t know Hindi. Also takes lesson that being an Indian I should know Hindi. Tagged me a liar as he didn’t know Tamil. @zomato not the way you talk to a customer. @zomatocare pic.twitter.com/gJ04DNKM7w
— Vikash (@Vikash67456607) October 18, 2021
ഇക്കാര്യം സൂചിപ്പിച്ച് സ്‌ക്രീൻഷോട്ടുകളടക്കം വികാശ് ട്വീറ്റ് ചെയ്‌തതോടെ വിഷയം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു. സൊമാറ്റോ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്‌ടാഗും ട്വിറ്ററിൽ ട്രെൻഡായി. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിന് എതിരെയും ഹിന്ദിയെ ദേശീയ ഭാഷയായി തെറ്റായി അവതരിപ്പിക്കുന്നതിന് എതിരെയും പ്രതിഷേധമുയർന്നു. Reject_Zomato, HindiIsNotNationalLanguage, stopHindiImposition, aHindi_Theriyathu_Poda തുടങ്ങിയ ഹാഷ്‌ടാഗുകൾ ട്വിറ്ററിൽ ഏറെനേരം ട്രെൻഡായി.
An ignorant mistake by someone in a support centre of a food delivery company became a national issue. The level of tolerance and chill in our country needs to be way higher than it is nowadays. Who’s to be blamed here?
— Deepinder Goyal (@deepigoyal) October 19, 2021
Most Read: ‘രാഹുല്‍ ഗാന്ധി ലഹരിക്ക് അടിമ’; വിവാദത്തിലായി ബിജെപി നേതാവിന്റെ പരാമര്‍ശം