ചെന്നൈ: തമിഴ്‌നാട്ടിൽ സൂപ്പർ താരം രജനികാന്ത് പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയതിന് ശേഷമുള്ള ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിന്റെ ആദ്യ പ്രതികരണം പുറത്ത്. രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെയാണ് സ്‌റ്റാലിൻ നിലപാടറിയിച്ചത്. വിഷയത്തിൽ രജനിയുടെ നിലപാട് വരട്ടെയെന്നാണ് സ്‌റ്റാലിൻ പറയുന്നത്. അതേസമയം ഡിഎംകെയുമായി കൂട്ടുകൂടില്ലെന്ന് രജനികാന്ത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
രജനികാന്ത് രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. എന്നാൽ അപ്പോഴും സ്‌റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ മൗനം പാലിച്ചിരുന്നു. ഡിഎംകെയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ രജനിയുടെ രാഷ്‌ട്രീയ പാർട്ടി സംഘാടകൻ തമിഴരുവി മണിയനെ സ്‌റ്റാലിൻ വിമർശിക്കുകയും ചെയ്‌തു. തമിഴരുവി മണിയനെ പോലുള്ളവരെ രജനികാന്ത് എന്തിനാണ് ഒപ്പം നിർത്തിയതെന്നും സ്‌റ്റാലിൻ ചോദിച്ചു.
ഡിസംബർ 31ന് രാഷ്‌ട്രീയ പാർട്ടിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് രജനികാന്ത് പറഞ്ഞിരുന്നു. ഇതിനെ ബിജെപി നേതൃത്വവും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രജനിയുമായി ചേർന്ന് നേട്ടമുണ്ടാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ആത്‌മീയ രാഷ്‌ട്രീയത്തിന്റെ പ്രചാരകനായ രജനികാന്ത് ബിജെപിയിൽ ചേരുന്നതോടെ സംസ്‌ഥാനത്തെ സ്വാധീനം വർധിപ്പിക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
Read Also: നോയിഡയിൽ നിരോധനാജ്‌ഞ; ഭാരത് ബന്ദിന് പിന്തുണയുമായി ഹോട്ടൽ അസോസിയേഷൻ