ചെന്നൈ: മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍. തന്റെ പേര് സ്‌റ്റാലിൻ എന്നാണ്. അടിയന്തരാവസ്‌ഥ അടക്കം ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും തന്നെ ഭയപ്പെടുത്താൻ ശ്രമിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ പേര് സ്‌റ്റാലിന്‍ എന്നാണ്. അടിയന്തരാവസ്‌ഥയേയും ‘മിസ’യേയും വരെ നേരിട്ടവനാണ് ഞാന്‍. ആദായ നികുതി വകുപ്പിനെ വെച്ച് റെയ്‌ഡ് നടത്തിയാല്‍ ഞാന്‍ ഭയപ്പെടുകയില്ല. അങ്ങനെ മോദിയുടെ അടിമകളായി മാറാന്‍ ഞങ്ങള്‍ എഐഎഡിഎംകെ നേതാക്കളല്ല’, സ്‌റ്റാലിന്‍ പറഞ്ഞു.
ഇന്ന് രാവിലെയോടെ ആയിരുന്നു സ്‌റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്. മരുമകൻ ശബരിശന്റെ സ്‌ഥാപനങ്ങളിൽ അടക്കം ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന നടത്തിയത്. എംകെ സ്‌റ്റാലിന് ബന്ധമുള്ള മറ്റ് സ്‌ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്‌നാട്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ സ്‌റ്റാലിന് ബന്ധമുള്ള ഇടങ്ങളിൽ റെയ്‌ഡ് അരങ്ങേറിയത്. നിരന്തരമായി നടക്കുന്ന ഇത്തരം പരിശോധനകൾ രാഷ്‌ട്രീയപ്രേരിതമാണ് എന്ന ആരോപണമാണ് ഉയർന്ന് വരുന്നത്.
Read also: തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിരിച്ചു വിടണം; തേജസ്വി യാദവ്