പാറ്റ്‌ന: അസമില്‍ ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിരിച്ചുവിട്ട് പൂര്‍ണമായും ബിജെപി ഏറ്റെടുക്കണമെന്ന് തേജസ്വി യാദവ് പരിഹസിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വാസ്യതയില്ലാത്ത കമ്മീഷന്‍ എന്ന് വിശേഷിപ്പിച്ച തേജസ്വി, ബിജെപിക്ക് വേണ്ടി ബ്യൂറോക്രാറ്റുകള്‍ക്ക് ഒപ്പം ചേര്‍ന്ന് ബീഹാര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും കമ്മീഷൻ കൂട്ട്നിന്നെന്ന് ആരോപിച്ചു.
പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്‌ഥാനാര്‍ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാരാണ് കാര്‍ തടഞ്ഞു നിര്‍ത്തി കാറിന്റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
കരിംഗഞ്ചില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ബിജെപി എംഎല്‍എയുടെ വാഹനത്തില്‍ ഇവിഎം മെഷീന്‍ കയറ്റിക്കൊണ്ടു പോവുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുപോകേണ്ടതിന് പകരമായിരുന്നു പോളിങ്ങിന് ശേഷം ഇവിഎം ബിജെപി നേതാവിന്റെ കാറില്‍ കയറ്റിയത്.
എന്നാല്‍ പോളിങ് കഴിഞ്ഞ് ഇവിഎമ്മുമായി സ്‌ട്രോങ് റൂമിലേക്ക് പോകുന്ന വഴി തങ്ങളുടെ വാഹനം കേടായെന്നും പിറകെയെത്തിയ മറ്റൊരു വാഹനം ലിഫ്റ്റ് തന്നപ്പോള്‍ അതില്‍ കയറുകയായിരുന്നു എന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ വിശദീകരണം. സംഭവത്തില്‍ നാല് പോളിങ് ബൂത്ത് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്യാനും ബൂത്തില്‍ റീ പോളിങ് നടത്താനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശിച്ചു.
Read also: ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ, റീപോളിങ് നടത്തും