ഗുവാഹത്തി: അസമില്‍ ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പോളിങ് ബൂത്ത് ഉദ്യോഗസ്‌ഥരെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്‌തത്. ഈ ബൂത്തില്‍ റീ പോളിങ് നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശിച്ചു.
പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്‌ഥാനാര്‍ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാരാണ് കാര്‍ തടഞ്ഞു നിര്‍ത്തി കാറിന്റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
കരിംഗഞ്ചില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ബിജെപി എംഎല്‍എയുടെ വാഹനത്തില്‍ ഇവിഎം മെഷീന്‍ കയറ്റിക്കൊണ്ടു പോവുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുപോകേണ്ടതിന് പകരമായിരുന്നു പോളിങ്ങിന് ശേഷം ഇവിഎം ബിജെപി നേതാവിന്റെ കാറില്‍ കയറ്റിയത്.
എന്നാല്‍ പോളിങ് കഴിഞ്ഞ് ഇവിഎമ്മുമായി സ്‌ട്രോങ് റൂമിലേക്ക് പോകുന്ന വഴി തങ്ങളുടെ വാഹനം കേടായെന്നും പിറകെയെത്തിയ മറ്റൊരു വാഹനം ലിഫ്റ്റ് തന്നപ്പോള്‍ അതില്‍ കയറുകയായിരുന്നു എന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ വിശദീകരണം.
അതേസമയം, അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അട്ടിമറിയിലൂടെ മാത്രമേ ബിജെപിക്ക് അസമില്‍ അധികാരത്തില്‍ എത്താനാകൂ എന്ന് കരുതുന്നതിനാലാണ് ഇവിഎമ്മില്‍ കൃത്രിമത്വം കാണിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു ജയിക്കാനാകൂ എന്ന് മനസിലാക്കിയാണ് ഈ നീക്കങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു.
Also Read: ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഇന്ത്യ; രണ്ടാം ലോകകപ്പ് വിജയത്തിന് ഇന്ന് പത്താണ്ട്