കാസർഗോഡ്: ജില്ലയിലെ തലപ്പാടിയിൽ നാളെ മുതൽ കോവിഡ് പരിശോധനക്കായി മൊബൈൽ ടെസ്‌റ്റിംഗ് യുണിറ്റ് ഏർപ്പെടുത്തുമെന്ന് കളക്‌ടർ ഭണ്ഡാരി രൺവീർ ചന്ദ് അറിയിച്ചു. ആർടിപിസിആർ പരിശോധനക്ക് സ്‌പൈസുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ഇതോടെ കർണാടക അതിർത്തിയിലെ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ആവുമെന്നാണ് കരുതുന്നതെന്നും കളക്‌ടർ പറഞ്ഞു.
കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തേക്ക് കടക്കാൻ കർണാടക സർക്കാർ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയിരുന്നു. ഇതോടെ വിദ്യാർഥികളും രോഗികളും ഉൾപ്പടെ ഉള്ളവർ ബുദ്ധിമുട്ടിലാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കാസർഗോഡിനും മംഗളൂരിനും ഇടയിലുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. അതിർത്തി വരെ മാത്രമാണ് ബസ് സർവീസ് നടത്തുന്നത്. ഇത്തരം പ്രതിസന്ധികൾക്ക് ഇടയിൽ മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ് തുടങ്ങാനുള്ള തീരുമാനം പ്രതീക്ഷയോടെയാണ് ജനം നോക്കികാണുന്നത്.
Most Read: പ്രളയകാലത്ത് അതിഥി തൊഴിലാളികൾക്കായി എത്തിച്ച അരി പുഴുവരിച്ച് നശിച്ചു