കോഴിക്കോട്: 2018ലെ പ്രളയ സമയത്ത് സംസ്‌ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച അരിയില്‍ ഭൂരിഭാഗവും പുഴുവരിച്ച് നശിച്ചു. മുക്കം കാരശ്ശേരി പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ച അരിയാണ് പുഴുവരിച്ച് നശിച്ചത്. ഇതോടെ അരി കുഴിച്ചു മൂടി. സിവില്‍ സപ്ളൈസ് വകുപ്പ് തിരിച്ചെടുത്തതില്‍ ബാക്കി വന്ന അരിയാണ് നശിച്ചതെന്ന് പഞ്ചായത്ത് വിശദീകരിച്ചു.
പഞ്ചായത്തില്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടം അരി എത്തിച്ചത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്‌ടമായ ഇതര സംസ്‌ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയതോടെ അരി വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഈ അരി സിവില്‍ സപ്ളൈസ് വകുപ്പിനോട് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെന്നാണ് അന്നത്തെ ഭരണസമിതി അംഗങ്ങൾ പറയുന്നത്.
എന്നാല്‍ കുഷ്‌ഠരോഗ ആശുപത്രിയിലേക്കും ഒരു അനാഥാലയത്തിനും വീതിച്ച് നല്‍കാനായിരുന്നു കിട്ടിയ നിര്‍ദ്ദേശം. ഇതനുസരിച്ച് അരി വിതരണം ചെയ്‌തിട്ടും 18 ചാക്ക് ബാക്കി വന്നു.
അരിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സിവില്‍ സപ്ളൈസ് വകുപ്പ് സര്‍ക്കാര്‍ ലാബിലേക്ക് സാമ്പിള്‍ അയച്ചിരുന്നു. എന്നാല്‍ കാലിത്തീറ്റ നിര്‍മാണത്തിന് പോലും ഉപയോഗിക്കാനാവാത്ത സ്‌ഥിതിയില്‍ ആണെന്നായിരുന്നു പരിശോധനാ റിപ്പോർട്. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണ സമിതി ചേര്‍ന്ന് അരി കുഴിച്ച് മൂടാന്‍ തീരുമാനിച്ചത്.
Malabar News: കരിപ്പൂർ; വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി