വാഷിംങ്ടണ്‍: അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണയുടെ കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. മൊഡേണ തന്നെയാണ് തിങ്കളാഴ്‌ച ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് വാക്‌സിന് കോവിഡ് പ്രതിരോധത്തിന് കഴിയുമെന്ന് മൊഡേണ അവകാശപ്പെട്ടിരിക്കുന്നത്.
‘മൂന്നാംഘട്ട പഠനത്തില്‍ നിന്നുളള പോസിറ്റീവായ ഈ ഇടക്കാല വിശകലനം ഞങ്ങളുടെ വാക്‌സിന് ഗുരുതര കേസുള്‍പ്പടെയുളള കോവിഡ്19 പ്രതിരോധിക്കാന്‍ കഴിയുമെന്ന ആദ്യ ക്ളിനിക്കല്‍ സാധൂകരണമാണ് നല്‍കിയിരിക്കുന്നത്’- മൊഡേണയുടെ സിഇഒ സ്‌റ്റീഫന്‍ ബന്‍സെല്‍ പറഞ്ഞു. ആഴ്‌ചകള്‍ക്കുള്ളില്‍ യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്‌സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമര്‍പ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനി. വര്‍ഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
National News: ജെഎൻയുവിന്റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം; ബിജെപി നേതാവ്
യുഎസ് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉൽപാദിപ്പിച്ച മൊഡേണ വാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ടു തവണയാണ് നല്‍കുന്നത്. വാക്‌സിന്‍ നല്‍കിയ 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്‌ഥാനത്തിലാണ് പ്രാഥമിക ഫലം തയാറാക്കിയിരിക്കുന്നത്.