ന്യൂഡെൽഹി: രാജ്യത്ത് മൊഡേണ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ). മരുന്ന് നിർമാണ കമ്പനിയായ സിപ്ളയാണ് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്‌ത് ഇന്ത്യയിൽ വിതരണം ചെയ്യാൻ അനുമതി നേടിയത്.
നേരത്തെ വാക്‌സിൻ മാനദണ്ഡങ്ങളിൽ ഡിസിജിഐ ഇളവ് നൽകിയിരുന്നു. വിദേശ വാക്‌സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന നിബന്ധനയാണ് ഡിസിജിഐ ഒഴിവാക്കിയത്. ലോകാരോഗ്യ സംഘടന അംഗീകാരം നൽകി വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്‌സിനുകൾക്കാണ് ഈ ഇളവ് ബാധകമാകുക. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിപ്ള മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാരിന് അപേക്ഷ സമർപ്പിച്ചത്.
ഇതോടെ ഡിസിജിഐ അനുമതി നൽകുന്ന നാലാമത്തെ വാക്‌സിനായി മൊഡേണ. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ, റഷ്യയുടെ സ്‌പുട്‌നിക് വി എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച മൂന്ന് വാക്‌സിനുകൾ.
ഫൈസർ വാക്‌സിനൊപ്പം മൊഡേണയുടെ വാക്‌സിനും ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുഎസിൽ 12 കോടിയോളം പേർക്കും ഫൈസർ, മൊഡേണ വാക്‌സിനുകളാണ് വിതരണം ചെയ്‌തത്. കാര്യമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇവിടെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.
Most Read: അനുമതിയില്ലാതെ ഇടമലക്കുടി സന്ദർശിച്ചു; വ്‌ളോഗർ സുജിത് ഭക്‌തനെതിരെ അന്വേഷണം