ഇടുക്കി: ഇടമലക്കുടിയിലേക്ക് പ്രമുഖ വ്‌ളോഗർ സുജിത്ത് ഭക്‌തൻ നടത്തിയ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് വ്‌ളോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനൊപ്പമാണ് സുജിത് ഇടമലക്കുടിയിൽ എത്തിയത്.
ഇതുവരെ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യാത്ത ഇടമലക്കുടിയിൽ ഇപ്പോഴും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ജനപ്രതിനിധികൾക്ക് ഒഴികെ മറ്റാർക്കും വനം വകുപ്പിന്റെ അനുമതിയില്ലാതെ ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. ഈ പശ്‌ചാത്തലത്തിലാണ് ഓൺലൈൻ പഠനത്തിന് ആവശ്യമായ ടിവി നൽകാൻ എന്ന പേരിൽ സുജിത് ഭക്‌തൻ അനുമതിയില്ലാതെ ഇടമലക്കുടിയിൽ എത്തിയത്.
അതേസമയം സുജിത്തിനെ കൊണ്ടുപോയത് താനാണെന്നും നിലവിലെ വിവാദങ്ങൾ അനാവശ്യമാണെന്നും ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു. വിവാദ യാത്രക്കെതിരെ എവൈആഎഫ് ജില്ലാ നേതൃത്വം മൂന്നാർ ഡിവൈഎസ്‌പി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
അനധികൃതമായി വീഡിയോ പകർത്തിയതിനാൽ വ്‌ളോഗർ സുജിത്തിന് വനത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്നും ഇയാൾക്കെതിരെ നേരത്തെ തന്നെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ കൂടി അന്വേഷണം വേണമെന്നും സിപിഎമ്മും ആവശ്യപ്പെട്ടു.
Read Also: സംസ്‌ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; റിപ്പോർട്