ന്യൂഡെൽഹി: കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ. എന്നാൽ കോവിഷീൽഡും, കൊവാക്‌സിനും മെഡിക്കൽ സ്‌റ്റോറുകളിലും, അനുബന്ധ സ്‌ഥാപനങ്ങളിലും ജനങ്ങൾക്ക് നേരിട്ട് ലഭിക്കില്ല. ആശുപത്രികൾക്കും ക്ളിനിക്കുകൾക്കും വാക്‌സിൻ നേരിട്ട് വാങ്ങാനാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്.
ന്യൂ ഡ്രഗ്‌സ് ആന്റ് ക്ളിനിക്കൽ ട്രയൽസ് റൂൾസ് 2019 പ്രകാരമാണ് വാക്‌സിനുകൾക്ക് വാണിജ്യ അനുമതി നൽകിയത്. ആറ് മാസം കൂടുമ്പോൾ വാക്‌സിനേഷൻ വിവരങ്ങൾ ഡിസിജിഐയെ അറിയിക്കണം. അതേസമയം, രാജ്യത്ത് നടപ്പാക്കിയ വാക്‌സിനേഷൻ ക്യാംപയിൻ ഫലപ്രദമായെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ കേസുകൾ കുറവാണെന്ന് ചൂണ്ടിക്കാണിച്ച ആരോഗ്യ മന്ത്രാലയം 75 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നും പറഞ്ഞു. എന്നാൽ, കേരളമടക്കം മൂന്ന് സംസ്‌ഥാനങ്ങളിൽ ആക്‌ടീവ് കേസുകൾ മൂന്ന് ലക്ഷത്തിന് മുകളിലാണെന്ന ആശങ്കയും ആരോഗ്യ മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്.
Read Also: ദിലീപിന്റെ വാദങ്ങളെ ശരിവയ്‌ക്കുന്ന മൊഴികളുമായി അഡ്വ. സജിത്