ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മുൻ സർക്കാരുകളെ വിമർശിച്ചും, പ്രധാനമന്ത്രിയെ പുകഴ്‌ത്തിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്‌ഥാനത്തിന്റെ കിഴക്കൻ മേഖലയുടെ വികസനം മുൻ മുഖ്യമന്ത്രിമാർ അവഗണിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോരഖ്‌പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 9,600 കോടി രൂപയുടെ വികസന പദ്ധതികൾ നാളെ ഉൽഘാടനം ചെയ്യാനിരിക്കെയാണ് ആദിത്യനാഥിന്റെ വിമർശനം.
വരാനിരിക്കുന്ന പദ്ധതികളും അവയുടെ നേട്ടങ്ങളും യോഗി വാർത്താ സമ്മേളനത്തിൽ വിവരിച്ചു. ഡിസംബർ 7ന് പ്രധാനമന്ത്രി മോദി ഗൊരഖ്‌പൂരിൽ 9,600 കോടി രൂപയുടെ വികസന പദ്ധതികൾ ഉൽഘാടനം ചെയ്യും. കിഴക്കൻ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഗോരഖ്‌പൂർ വളം പ്ളാന്റിലൂടെ കർഷകർക്ക് യൂറിയയും വളവും അവശ്യസമയത്ത് ലഭിക്കാൻ ഇടയാക്കും. മാത്രമല്ല, തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യും; അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കിയെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടെ 50,000 കുട്ടികൾ മസ്‌തിഷ്‌കജ്വരം ബാധിച്ച് മരിച്ചത് ചികിൽസാ സൗകര്യങ്ങളുടെ അഭാവം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ പേര് മുൻനിർത്തിയാണ് ബിജെപി യുപിയിൽ പ്രചാരണം നടത്തുന്നത്. അതിന് കൂടുതൽ ശക്‌തി പകരാൻ മോദി നാളെ സംസ്‌ഥാനത്തേക്ക് എത്തുന്നുമുണ്ട്.
Read Also: സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത