തൃശൂർ: സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്‌ച സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപടുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ ക്രമസമാധാന പ്രശ്‌നമായി വരുന്ന കാര്യമാണ് സഭാ തർക്കം. അതിൽ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാർഹമാണ്. അതിൽ രാഷ്‌ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കേരള പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, ജമാഅത്തെ ഇസ്‌ലാമി ചർച്ചക്കു പറ്റിയവരല്ലാത്തതിനാലാണ് അവരെ താൻ വിളിക്കാത്തതെന്നും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടന യാത്രയിൽ മലപ്പുറത്തും കോഴിക്കോട്ടും ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. എല്ലാ സംഘടനാ നേതാക്കളെയും ക്ഷണിച്ച പരിപാടിയിൽ നിന്ന് ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികളെ ഒഴിവാക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും സംതൃപ്‌തിയും ആത്‌മവിശ്വാസവും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രകടന പത്രിക തയ്യാറാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. പാലാ സീറ്റ് മാണി സി കാപ്പനു കൊടുക്കുമെന്നു പറയാനുള്ള അവകാശം പിജെ ജോസഫിനു പാർട്ടി കൊടുത്തിട്ടുണ്ടാകുമെന്നും അത് ഗൗരവത്തിലെടുക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
National News: പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപി എംപി