ഗുജറാത്ത്: ഭാരുച്ചില്‍ നിന്നുള്ള ബിജെപി എംപി മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങളെ ‘ഇക്കോ സെന്‍സിറ്റീവ് സോണ്‍’ ആയി പ്രഖ്യാപിച്ച പരിസ്‌ഥിതി, വനം, കാലാവസ്‌ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്‌ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് വാസവയുടെ രാജി.
ഗുജറാത്ത് ബിജെപി പ്രസിഡണ്ട് സിആര്‍ പാട്ടിലിന് രാജി സംബന്ധിച്ച് വാസവ കത്ത് അയച്ചിട്ടുണ്ട്. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ലോകസഭാ സ്‌പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുമെന്നും വാസവ കത്തില്‍ വ്യക്‌തമാക്കി.
‘പാര്‍ട്ടി എനിക്ക് കഴിവിനപ്പുറം അവസരങ്ങള്‍ നല്‍കി. കേന്ദ്ര നേതൃത്വത്തോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കും. പാര്‍ട്ടിയുടെ തത്വങ്ങളും എന്റെ വ്യക്‌തിപരമായ വിശ്വാസ വ്യവസ്‌ഥയും ഞാന്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കുന്നു. എന്നാല്‍ ദിവസാവസാനം, ഞാന്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മനുഷ്യനാണ്. എന്റെ തെറ്റുകള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കാതിരിക്കാന്‍, ഞാന്‍ രാജി വെക്കുന്നു. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ബഹുമാനപ്പെട്ട ലോകസഭാ സ്‌പീക്കര്‍ക്ക് രാജി സമര്‍പ്പിക്കും,’ അദ്ദേഹം കത്തില്‍ പറഞ്ഞു.
ശല്‍പനേശ്വര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 121 ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പരിസ്‌ഥിതി സെന്‍സിറ്റീവ് മേഖലയായി പ്രഖ്യാപിക്കുന്ന അന്തിമ വിജ്‌ഞാപനത്തിനെതിരെ നര്‍മദ ജില്ലയില്‍ നടന്ന ഗോത്രവര്‍ഗ പ്രതിഷേധത്തിന് ഇടയിലാണ് വാസവയുടെ രാജി. കര്‍ഷകരുടെയും നാട്ടുകാരുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തി ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്‌ചയാണ് വാസവ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പ്രദേശവാസികളുടെ ജീവിതത്തില്‍ സമാധാനം പുനസ്‌ഥാപിക്കണം എന്നും വിജ്‌ഞാപനം പിന്‍വലിക്കണമെന്നും വാസവ മോദിയോട് ആവശ്യപ്പെട്ടിരുന്നു.
Read Also: അഭയ കേസ്; മുതിർന്ന ജഡ്‌ജിയുടെ ഇടപെടൽ ഉണ്ടായെന്ന് മുൻ സിബിഐ ഡയറക്‌ടർ