ഗാന്ധിനഗർ: ബിജെപിയിൽ നിന്ന് രാജിവച്ച തീരുമാനം മാറ്റി മുൻ കേന്ദ്ര മന്ത്രിയും ഗുജറാത്തിൽ നിന്നുള്ള എംപിയുമായ മന്‍സുഖ് വാസവ. ഇന്നലെയാണ് വാസവ രാജിക്കത്ത് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന് അയച്ചത്. എന്നാൽ ഇന്ന് ആ കത്ത് പിൻവലിക്കുക ആയിരുന്നുവെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്‌തു.
നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങളെ ‘ഇക്കോ സെന്‍സിറ്റീവ് സോണ്‍’ ആയി പ്രഖ്യാപിച്ച പരിസ്‌ഥിതി, വനം, കാലാവസ്‌ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്‌ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് വാസവ രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ എംപി സ്‌ഥാനവും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
“പാര്‍ട്ടി എനിക്ക് കഴിവിനപ്പുറം അവസരങ്ങള്‍ നല്‍കി. കേന്ദ്ര നേതൃത്വത്തോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കും. പാര്‍ട്ടിയുടെ തത്വങ്ങളും എന്റെ വ്യക്‌തിപരമായ വിശ്വാസ വ്യവസ്‌ഥയും ഞാന്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കുന്നു. എന്നാല്‍ ദിവസാവസാനം, ഞാന്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മനുഷ്യനാണ്. എന്റെ തെറ്റുകള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കാതിരിക്കാന്‍, ഞാന്‍ രാജിവെക്കുന്നു,”- അദ്ദേഹം രാജിക്കത്തിൽ പറഞ്ഞിരുന്നു.
ബറൂച്ചിൽ നിന്ന് 6 തവണ എംപിയായി ജയിച്ച വാസവ, ഒന്നാം മോദി സർക്കാരിൽ ആദിവാസി ക്ഷേമവകുപ്പ് സഹമന്ത്രിയായിരുന്നു. വാസവയുടെ രാജിക്കത്ത് സോഷ്യൽ മീഡിയയിലൂടെയാണ് ശ്രദ്ധയിൽപെട്ടതെന്നു പറഞ്ഞ ബിജെപി വക്‌താവ് ഭരത് പാണ്ഡ്യ, അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും സൂചിപ്പിച്ചിരുന്നു. വാസവയുടെ രാജിക്കത്ത് ഒരു സമ്മർദ്ദ തന്ത്രമാണെന്ന അഭ്യൂഹം നേരത്തെ പരന്നിരുന്നു. താൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ പാർട്ടി വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നത് വാസവയെ അസ്വസ്‌ഥനാക്കിയിരുന്നു. സംസ്‌ഥാന ബിജെപി നേതൃത്വത്തെയും അദ്ദേഹം വിമർശിച്ചിരുന്നു.
Kerala News: ബിജെപി പിന്തുണ; പ്രസിഡണ്ട് സ്‌ഥാനം രാജി വെക്കുന്നുവെന്ന് എല്‍ഡിഎഫ്