കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മോഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃ പിതാവ് യൂസഫ് (63), ഭർതൃ മാതാവ് റുഖിയ (55) എന്നിവർക്കെതിരേയാണ് കുറ്റപത്രം.
കേസിൽ അന്വേഷണം നടത്തിയ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് ആലുവ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്‌ത്രീധന പീഡനം, ആത്‌മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം മോഫിയയുടെ ആത്‌മഹത്യാ കുറിപ്പിൽ പരാമർശമുള്ള മുൻ ആലുവ സിഐ സിഎൽ സുധീറിന്റെ പങ്കിനെ പറ്റി കുറ്റപത്രത്തിൽ പരാമർശമില്ല. മോഫിയ ആലുവ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ സുധീറിന്റെ ഇടപെടലുകളെ പറ്റി വകുപ്പുതല അന്വേഷണം കൊച്ചി സിറ്റി ഈസ്‌റ്റ് ട്രാഫിക് അസിസ്‌റ്റന്റ് കമ്മീഷണർ കെഎഫ് ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഗാർഹിക പീഡന പരാതിയിൽ കേസെടുക്കുന്നതിൽ ആലുവ സിഐ സിഎൽ സുധീറിന് വീഴ്‌ച സംഭവിച്ചുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
കഴിഞ്ഞ നവംബർ 23നാണ് ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്റെ മകൾ മോഫിയ പർവീൺ തൂങ്ങി മരിച്ചത്. ആത്‍മഹത്യാ കുറിപ്പിൽ ഭർത്താവിനും ഇയാളുടെ മാതാപിതാക്കൾക്കും സിഐയ്‌ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയ ഉന്നയിച്ചിരുന്നത്.
Most Read: ടെലിപ്രോംപ്റ്റര്‍; 193 രാജ്യങ്ങൾ വീക്ഷിച്ച മോദിയുടെ പ്രസംഗതടസം പിഴവല്ലെന്ന് വിശദീകരണം