കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ വീഴ്‌ച വരുത്തിയ സ്‌ഥലം സിഐ സുധീറിനെതിരെ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലുവ എസ്‌പി ഓഫിസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്.
പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇപ്പോള്‍ എസ്‌പി ഓഫിസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
അതേസമയം സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി ബെന്നി ബെഹനാൻ എംപിയുടെയും അന്‍വര്‍ സാദത്ത് എംഎല്‍എയുടെയും കുത്തിയിരിപ്പ് സമരം തുടരുകയാണ്. ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനു മുന്നിലാണ് സമരം.
ഇന്ന് രാവിലെ മോഫിയയുടെ മാതാവ് സമര സ്‌ഥലത്ത് എത്തി കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഏറെ വൈകാരിക നിമിഷങ്ങൾക്കാണ് സമരവേദി സാക്ഷ്യം വഹിച്ചത്. ‘തന്റെ മകൾ ഈ പോലീസ് ഉദ്യോഗസ്‌ഥനെ കാണാൻ വന്നത് പ്രതീക്ഷയോടെയാണ്. പക്ഷേ, കേൾക്കേണ്ടി വന്നത് മറ്റൊന്നാണ്. അതിന്റെ മാനസിക വിഷമത്തിലാണ് മകൾ ആത്‍മഹത്യ ചെയ്‌തത്’ എന്ന് മോഫിയയുടെ മാതാവ് പറഞ്ഞതായി ബെന്നി ബെഹനാൻ പറഞ്ഞു.
Most Read: കേരള പോലീസിലെ 744 ഉദ്യോഗസ്‌ഥർ ക്രിമിനൽ കേസ് പ്രതികൾ; പിരിച്ചു വിട്ടത് 18 പേരെ മാത്രം