ന്യൂഡെൽഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിയുമായി സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് കൂടിക്കാഴ്‌ച നടത്തും. ദേശീയ പാത ആറ് വരിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാവും കൂടിക്കാഴ്‌ചയില്‍ പ്രധാനമായും ചര്‍ച്ചയാകുക. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ പാത അതോറിറ്റിക്ക് റോഡ് വിട്ട് നല്‍കിയത് വഴി അറ്റകുറ്റ പണിക്ക് പോലും സംസ്‌ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം നഷ്‌ടമായിട്ടുണ്ട്.
ഇത് സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് നടക്കുന്ന കൂടിക്കാഴ്‌ചയോടെ പൊതു ധാരണയില്‍ എത്തുമെന്നാണ് കരുതുന്നത്. നിര്‍മാണം ഏറ്റെടുത്ത കരാറുകാരുടെ കാലാവധി അവസാനിക്കുന്ന മുറയ്‌ക്ക് അറ്റകുറ്റ പണിക്കായി പ്രത്യേക പരിപാലന കരാര്‍ രൂപീകരിക്കണം എന്ന കേരളത്തിന്റെ ആവശ്യവും നിതിന്‍ ഗഡ്‌കരിയുമായി ചര്‍ച്ച ചെയ്യും.
കേരളത്തിലെ പൊതുമരാമത്ത് വികസന പ്രവര്‍ത്തനങ്ങളോട് കേന്ദ്രമന്ത്രി ഇത് വരെ സ്വീകരിച്ചത് അനുഭാവപൂര്‍വമായ സമീപനമാണെന്ന് നേരത്തെ റിയാസ് പറഞ്ഞിരുന്നു. മഴക്കെടുതിയില്‍ പാലങ്ങള്‍ ഉള്‍പ്പടെ 200 കോടിയോളം രൂപയുടെ നഷ്‌ടം പൊതുമരാമത്ത് വകുപ്പിന് സംഭവിച്ചിട്ടുണ്ട്. ഇതിന്റെ പുനര്‍നിര്‍മാണം ഉള്‍പ്പടെയുള്ള വിവിധ പദ്ധതികളുടെ രൂപരേഖയും കൂടിക്കാഴ്‌ചയില്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
Read Also: ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്