കൊച്ചി: തട്ടിപ്പുകേസിൽ കൊച്ചി കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ അറസ്‌റ്റിൽ. മുപ്പതാം ഡിവിഷൻ കൗൺസിലർ ടിബിൻ ദേവസിയാണ് പിടിയിലായത്. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്‌റ്റ്.
ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പരാതിക്കാരനായ കൃഷ്‌ണമണിയും ഫയാസ് എന്നയാളും 2017ൽ ഖത്തറിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കേസിന് ആധാരമായിട്ടുള്ളത്. സാമ്പത്തിക ഇടപാടിന്റെ പേരിൽ 40 ലക്ഷം രൂപയോളം കൃഷ്‌ണമണി ഫയാസിന് നൽകാനുണ്ടായിരുന്നു. ഇത് വാങ്ങാനെന്ന പേരിൽ എത്തിയ സംഘം ഇടപ്പള്ളിയിലെ ഓഫിസിൽ വെച്ച് കൃഷ്‌ണമണിയെ മർദ്ദിച്ചു.
ഈ പണം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കോർപറേഷൻ കൗൺസിലർ വിഷയത്തിൽ ഇടപെട്ടത്. ടിബിന്റെ സാന്നിധ്യത്തിലാണ് കൃഷ്‌ണമണിയെ പത്തോളം പേർ ഓഫിസിൽ വെച്ച് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ടിബിന്റെ ഭാര്യാപിതാവ് ജോലി ചെയ്‌തിരുന്ന സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ചും മർദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു.
തുടർന്ന്, ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ കൃഷ്‌ണമണിയെ കൊണ്ട് ഫയാസിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിച്ചു. ഒപ്പം 20 ലക്ഷം രൂപ നൽകാമെന്ന് മുദ്രപത്രത്തിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്‌തുവെന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കാസർഗോഡ് സ്വദേശിയായ ഫയാസ്, ഷെമീർ എന്നിവർക്കൊപ്പം കൗൺസിലർ ടിബിൻ ദേവസിയെയും അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
Most Read: ചരിത്രം തിരുത്തി യുഎസ്; സുപ്രീം കോടതി ജഡ്‌ജിയായി കറുത്ത വംശജ