ബെംഗളൂരു: കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് സമന്‍സ്. ശിവകുമാര്‍ ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ച് ഡെല്‍ഹി റോസ് അവന്യു കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. കേസില്‍ ഡികെ ശിവകുമാറിനെതിരായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശിവകുമാറിന് കര്‍ണാടകയിലും ഡെല്‍ഹിയിലും അനധികൃത സ്വത്തുക്കളുണ്ടെന്ന് ഇഡി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആദായ നികുതി വകുപ്പാണ് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇഡിയുടെ കണ്ടെത്തലുകളെല്ലാം രാഷ്‌ട്രീയ പ്രേരിതമാണെന്നായിരുന്നു ഡികെ ശിവകുമാർ ഇതിനോട് പ്രതികരിച്ചത്. കോടതിയില്‍ സമര്‍പ്പിച്ചെന്ന് ഇഡി അവകാശപ്പെടുന്ന കുറ്റപത്രത്തിന്റെ കോപ്പി ലഭ്യമായിട്ടില്ലെന്നും, കേസിന് യാതൊരു അടിസ്‌ഥാനവുമില്ലെന്നും ഡികെ ശിവകുമാര്‍ മറുപടി നൽകി.
ശിവകുമാറിനും ഡെല്‍ഹി കര്‍ണാടക ഭവനിലെ ജീവനക്കാരനായ ആഞ്‌ജനേയ ഹനുമന്തയ്യക്കും അദ്ദേഹവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റുള്ളവര്‍ക്കുമെതിരെ 2018 സെപ്റ്റംബറില്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. നിരവധി റൗണ്ട് ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ 2019ല്‍ കേസില്‍ ഇഡി ശിവകുമാറിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ഡെല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിക്കുകയായിരുന്നു.
Read Also: സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം പറയുന്ന ‘മേജര്‍’ തിയേറ്ററുകളിലേക്ക്