കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴി ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. വിദേശത്ത് നിന്നെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡെൽഹിയിലെ തടസങ്ങൾ നീക്കാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൻസൻ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം കൈപ്പറ്റിയെന്നുമാണ് കേസ്. കേസിൽ നാളെ വിയ്യൂർ ജയിലിലെത്തി മോൻസനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
കേസിൽ നേരത്തെ കെ സുധാകരനെയും, ഐജി ലക്ഷ്‌മണിനേയും മുൻ ഡിഐജി സുരേന്ദ്രനെയും ക്രൈം ബ്രാഞ്ച് പ്രതിചേർത്തിരുന്നു. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്. മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസ് അന്വേഷിച്ച ഡിവൈഎസ്‌പി വൈആർ റസ്‌റ്റമാണ് സാമ്പത്തിക തട്ടിപ്പ് കേസും അന്വേഷിക്കുന്നത്.
അതിനിടെ, മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. ഗോവിന്ദൻ ഉയർത്തിയ ആരോപണം പൂർണമായും തള്ളിയാണ് സുധാകരൻ രംഗത്തെത്തിയത്. മനസാ വാചാ തനിക്ക് പോക്‌സോ കേസുമായി ബന്ധവുമില്ലെന്നും ആരോപണത്തിന് പിന്നിൽ സിപിഎം ആണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദൻ ആരോപിച്ചത്. എന്നാൽ, ഈ ആരോപണം പൂർണമായും സുധാകരൻ തള്ളി. താനവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. അതിജീവിത നൽകാത്ത മൊഴി സിപിഎമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്‌തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ആരോപണം തെളിയിച്ചാൽ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിന് മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിൽ എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദൻ സുധാകരന്റെ പങ്കിനെ കുറിച്ച് വിശദീകരിച്ചത്.
Most Read: ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉത്തർപ്രദേശിലും ബീഹാറിലുമായി 98ലേറെ മരണം