ന്യൂഡെൽഹി: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു. ഉഷ്‌ണതരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങൾക്ക് നാല് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ഒഡിഷ, തെലങ്കാന, കോസ്‌റ്റൽ ആന്ധ്ര, ബീഹാർ, പശ്‌ചിമബംഗാൾ, കിഴക്കൻ മധ്യപ്രദേശ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം.
ഈ സംസ്‌ഥാനങ്ങളിലെ ആശുപത്രികൾ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൂർണ സജ്‌ജരായിരിക്കാൻ കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകി. ഉത്തർപ്രദേശിലും ബീഹാറിലുമായി കഴിഞ്ഞ ദിവസങ്ങളിൽ 98ലേറെ പേരാണ് ഉഷ്‌ണ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിച്ചത്. യുപിയിൽ ജൂൺ 15ന് മാത്രം 23 പേരും 16ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 400 പേർ ചികിൽസയിലും ഉണ്ട്.
പനി, ശ്വാസതടസം, ഉയർന്ന രക്‌തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകൾ ആശുപത്രിയിൽ ചികിൽസയിലുള്ളത്. അതിനിടെ, വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ മഴ ശക്‌തമായി. അസമിൽ വെള്ളപ്പൊക്കമുണ്ട്. അസമിലെ പത്ത് ജില്ലകളിലായി 37,000ലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. സിക്കിമിലും മേഘാലയിലും വെള്ളപ്പൊക്കമുണ്ട്. മേഘാലയയിൽ 146 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. നദികൾ കവിഞ്ഞൊഴുകുകയാണ്.
Most Read: ഖുശ്ബുവിനെതിരായ അപകീർത്തി പരാമർശം; ശിവാജി കൃഷ്‌ണമൂർത്തി പാർട്ടിയിൽ നിന്ന് പുറത്ത്