ചെന്നൈ: സിനിമാ താരവും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെ വക്‌താവ് ശിവാജി കൃഷ്‌ണമൂർത്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എല്ലാ പദവികളിൽ നിന്നും ശിവാജി കൃഷ്‌ണമൂർത്തിയെ നീക്കിയതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ അറിയിച്ചു. ശിവാജിക്കെതിരെ കൊടുങ്ങയൂർ പോലീസ് കേസെടുത്തു.
ഖുശ്‌ബുവിനെതിരായ സ്‌ത്രീവിരുദ്ധ പരാമർശത്തെ തുടർന്നാണ് നടപടി. അടുത്തിടെ ഡിഎംകെയുടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പാർട്ടി വക്‌താവ് ശിവാജി കൃഷ്‌ണമൂർത്തി സ്‌ത്രീകളെ അപകീർത്തിപ്പെടുത്തുകയും ഖുശ്‌ബുവിന്റെ പേര് പരാമർശിക്കുകയും അസഭ്യം പറയുകയും ചെയ്‌തത്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഖുശ്‌ബു പ്രസംഗത്തെ അപലപിച്ചിരുന്നു.
സ്‌ത്രീകളെ ഇകഴ്‌ത്താൻ ഡിഎംകെയ്‌ക്ക് ആരാണ് അവകാശം നൽകിയത്? തന്നെപ്പോലുള്ള സ്‌ത്രീകളെ അപകീർത്തിപ്പെടുത്തുന്നവരെ ഡിഎംകെ പിന്തുണയ്‌ക്കുന്നു. ഡിഎംകെ വക്‌താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഖുശ്ബു പ്രതികരിച്ചിരുന്നു. ഡിഎംകെ സ്‌ത്രീവിരുദ്ധ പ്രസ്‌താവന നടത്തുന്നവരുടെ താവളമായി മാറിയെന്നും ഖുശ്ബു പ്രതികരിച്ചിരുന്നു. ഗവർണർക്കെതിരെയുള്ള പരാമർശത്തിന് ജനുവരിയിൽ ശിവാജിയെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിൽ മാപ്പ് പറഞ്ഞതിനെ തുടർന്ന് അടുത്തിടെയാണ് ശിവാജിയെ പാർട്ടിയിൽ തിരിച്ചെടുത്തത്.
Most Read: ‘കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും ഭീഷണി’; ഡോക്‌ടർക്ക് നേരെ വീണ്ടും അതിക്രമം