കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്‌തു വില്‍ക്കാന്‍ ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്‌മണ ഇടനിലക്കാരനായതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഐജിയുടെ ബന്ധം വെളിവാക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.
ആന്ധ്രാ സ്വദേശിനിയുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളാണ് പുറത്തായത്. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയെ ലക്ഷ്‌മണയാണ് മോന്‍സണ് പരിചയപ്പെടുത്തിയത്. ഐജിയും മോന്‍സണും ഇടനിലക്കാരിയും പോലീസ് ക്ളബ്ബില്‍ കൂടിക്കാഴ്‌ച നടത്തിയതായാണ് വിവരം. ഓഗസ്‌റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്‌ച .
മോന്‍സന്റെ വീട്ടില്‍നിന്ന് ഐജിയുടെ നിര്‍ദ്ദേശ പ്രകാരം ഇവിടേക്ക് പുരാവസ്‌തുക്കള്‍ എത്തിച്ചു. ഐജി പറഞ്ഞയച്ച പോലീസ് ഉദ്യോഗസ്‌ഥനാണ് ഇത് കൊണ്ടുവന്നത്.
മോൻസൺ മാവുങ്കലിനെ ഐജി വഴിവിട്ട് സഹായിച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ സ്‌ഥിരീകരിച്ചിരുന്നു. ഐജിക്കെതിരായ നടപടി ശുപാർശ ആഭ്യന്തരവകുപ്പ് പരിശോധിച്ചു വരികയാണ്. ഐജി ലക്ഷ്‌മണിൽ നിന്നും ക്രൈം ബ്രാഞ്ച് നേരത്തെ മൊഴിയെടുത്തിരുന്നു. ലക്ഷ്‌മണയും മോൻസണും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ഐജി സംശയത്തിന്റെ നിഴലിലായത്. മോൻസന്റെ മകളുടെ വിവാഹ നിശ്‌ചയത്തിലും ലക്ഷ്‌മണ പങ്കെടുത്തിരുന്നു.
കേസില്‍ ഐജിയെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
Most Read: മുല്ലപ്പെരിയാർ റൂൾ കർവ്; കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് സുപ്രീം കോടതിയിൽ എതിർക്കും