കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി) ഹൈക്കോടതിയില്‍. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.
കേസിലെ മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കണമെന്നും പോലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് അന്വേഷണം നീണ്ടതെന്നും ഇഡി ഉദ്യോഗസ്‌ഥര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി.
അതേസമയം മോന്‍സണുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അനിത പുല്ലയിലിന്റെ പങ്കെന്താണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു.
നേരത്തെ കേസ് പരിഗണിക്കുന്നതിനിടയില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും എഡിജിപി മനോജ് എബ്രഹാമിനെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഉന്നത ഉദ്യോഗസ്‌ഥര്‍ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനെന്നായിരുന്നു ഹൈക്കോടതി ഉന്നയിച്ച ചോദ്യം.
അതേസമയം മോന്‍സണ്‍ മാവുങ്കലിനെതിരായ എട്ട് കേസുകളിലാണ് ഇഡി അന്വേഷണം നടത്തുക. കളളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും അന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തിനെയെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
Most Read: കർഷകർക്ക് മുൻപിൽ ഫാസിസ്‌റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി; കെ സുധാകരൻ