കൊച്ചി: ബലാൽസംഗ കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാൽസംഗ പരാതി പിന്‍വലിക്കാന്‍ മോന്‍സണ്‍ ഇടപെട്ടതായാണ് ആരോപണം.
നഗ്‌ന വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സണ്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു. ആദ്യം നല്‍കിയ പരാതിയില്‍ മോന്‍സണ്‍ മാവുങ്കലിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വീണ്ടും പരാതി നല്‍കിയെങ്കിലും ആരോപണ വിധേയന് ജാമ്യം ലഭിക്കുന്ന നിലയിലായിരുന്നു കാര്യങ്ങള്‍; യുവതി പറഞ്ഞു.
പരാതിയുമായി വീണ്ടും മുന്നോട്ടു നീങ്ങിയ സാഹചര്യത്തില്‍ ഭീഷണികള്‍ നേരിടേണ്ടി വന്നെന്നും യുവതി വെളിപ്പെടുത്തി. ഹണി ട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സണ്‍ പറഞ്ഞത്. നഗ്‌ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. സഹോദരനേയും സുഹൃത്തിനേയും ഫോട്ടോകള്‍ കാണിച്ചും ഭീഷണി തുടര്‍ന്നു.
പരാതിയില്‍ ഉറച്ചു നിന്നപ്പോള്‍ ഗുണ്ടകളെ വീട്ടിലയച്ച് ഭീഷണിപ്പെടുത്തി. പോലീസില്‍ നല്‍കിയ പരാതികള്‍ ഉടന്‍ തന്നെ മോന്‍സണും ലഭിച്ചു. മോന്‍സണ്‍ ഭീഷണിപ്പെടുത്തി എന്ന പരാതി സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചു; യുവതി വ്യക്‌തമാക്കി.
അതേസമയം പുരാവസ്‌തു വില്‍പനക്കാരനെന്ന വ്യാജേന പലരില്‍ നിന്നായി കോടികളാണ് മോന്‍സണ്‍ മാവുങ്കല്‍ തട്ടിച്ചത്. 2018–2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഇയാളുടെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി.
എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല എന്നുമാത്രമല്ല, ഉന്നത പോലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചെന്നാണ് ആരോപണം. രാഷ്‍ട്രീയക്കാരുമായും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സൺ അടുത്ത സൗഹൃദം പുലർത്തിയിരുന്നു.
നിലവിൽ മോന്‍സണ്‍ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേര്‍ത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. 1.68 കോടി രൂപ തട്ടിയെന്ന് കാണിച്ചാണ് രാജീവ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ ക്രൈം ബ്രാഞ്ച് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ജയിലില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Most Read: യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവം; പോലീസ് ഇടപെട്ടില്ലെന്ന് ആരോപണം