ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് അതിർത്തികളിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക. കേരളവുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിലും, മഹാരാഷ്‌ട്രയുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിലും കർണാടക വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രി 9 മണി മുതൽ തിങ്കളാഴ്‌ച രാവിലെ 5 മണി വരെയാണ് കർഫ്യൂ ഉണ്ടാകുക. ഇരു സംസ്‌ഥാനങ്ങളിലെയും കോവിഡ് വ്യാപനം കണക്കിലെടുത്താണ് കർണാടക കർശന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.
കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂർ, ചാമരാജനഗർ എന്നീ ജില്ലകളിലും, മഹാരാഷ്‌ട്രയുമായി അതിർത്തി പങ്കിടുന്ന ബെലാഗവി, ബിഡാർ, വിജയപുര, കലബുർഗി എന്നീ ജില്ലകളിലാണ് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ബെംഗളൂരു ഉൾപ്പടെയുള്ള നഗരങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് രാത്രി കർഫ്യൂ ഉണ്ടാകുക.
കർഫ്യൂ സമയത്ത് അടിയന്തിര ആവശ്യങ്ങൾ ഒഴികെ മറ്റുള്ളവയൊന്നും അനുവദിക്കില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, വഴിയോരക്കച്ചവടക്കാർ, പൊതുവിതരണ സംവിധാനങ്ങൾ എന്നിവക്ക് രാവിലെ 5 മണി മുതൽ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കും. കൂടാതെ ഭക്ഷണശാലകളിൽ പാഴ്‌സൽ സർവീസിന് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.
Read also : ശക്‌തമായ തിര; പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു